Kerala
തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിന് പിന്നാലെ തലസ്ഥാനത്ത് മുൻകരുതൽ നടപടികളുടെ ഭാഗമായി മീനുകളുടെ സാമ്പിളുകള്‍ ശേഖരിച്ച് ആരോഗ്യവകുപ്പ്.
ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട മൂന്ന് പേര് കൂടി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വീട്ടിൽ നിന്ന് പാകം ചെയ്ത് കഴിച്ചവരാണ് ചികിത്സ തേടിയത്. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് കൂടുതൽ ഇടങ്ങളിൽ നിന്ന് മീനുകളുടെ സാമ്പിളുകള്‍ ശേഖരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
നിലവിൽ ചികിത്സ തേടിയിരിക്കുന്നത് വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവരല്ല. നഗരത്തിൽ പാളയത്ത് നിന്നും കോവളത്ത് നിന്നും ഇന്ന് മീനുകളുടെ സാമ്പിളുകളെടുത്തിരുന്നു. തെരഞ്ഞെടുത്ത സാമ്പിളുകൾ എറണാകുളം സിഐഎഫ്ടിയിലേക്ക് പരിശോധനയ്ക്ക് അയയ്ക്കും.
Kerala
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുട്ടി മരിച്ച സംഭവത്തിൽ ആരോപണ വിധേയയായ ഡോക്ടർ ബിന്ദു സുന്ദറിന് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ആരോഗ്യവകുപ്പിന്റെ നിർദേശം.
പാലോട് സ്വദേശിനി നിരഞ്ജനയുടെ കുഞ്ഞ് മരിച്ചത് ചികിത്സാ പിഴവെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ഡോക്ടർക്കെതിരെ മുൻപും പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ റീന അറിയിച്ചു.
ജില്ലാ ആശുപത്രിയിൽ തിരികെ പ്രവേശിപ്പിക്കില്ലെന്നാണ് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ തീരുമാനം. സംഭവം അന്വേഷിക്കാൻ മെഡിക്കൽ കോളജിൽ നിന്നുള്ള സംഘം ഇന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തും.
കഴിഞ്ഞ ദിവസം പരിശോധനയ്ക്കായി എത്തിയ നിരഞ്ജനയെ അഡ്മിറ്റാവാൻ നിര്‍ദേശിക്കുകയായിരുന്നു. പുലർച്ചെ നാലോടെ യുവതിയെ ലേബർ റൂമിലേക്ക് കൊണ്ടുപോയി. ഉച്ചയ്ക്ക് രണ്ടോടെ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു.
തുടർന്ന് കുഞ്ഞ് മരിക്കുകയായിരുന്നു. ശ്വാസ തടസമാണ് മരണകാരണമെന്നാണ് ഡോക്ടർ അറിയിച്ചത്. ഇതേ തുടർന്ന് ചികിത്സപിഴവ് ആരോപിച്ച് ബന്ധുക്കളും വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
Kerala
പാലക്കാട്: ചികിത്സാ പിഴവിനെ തുടർന്ന് വലത് കൈ മുറിച്ചുമാറ്റേണ്ടി വന്ന പാലക്കാട് പല്ലശന സ്വദേശിയായ ഒൻപത് വയസുകാരിക്ക് ഇന്ന് കൃത്രിമ കൈ ഘടിപ്പിക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ 11ന് ആണ് കുട്ടിക്ക് കൃത്രിമ കൈ വയ്ക്കുക.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് കുട്ടിക്ക് കൃത്രിമ കൈ വയ്ക്കാനുള്ള സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തത്. കഴിഞ്ഞ സെപ്റ്റംബർ 24ന് സഹോദരനൊപ്പം കളിക്കുന്നതിനിടെ നിലത്ത് വീണതിനെ തുടർന്നാണ് കുട്ടിയെ ചികിത്സയിൽ പ്രവേശിപ്പിക്കുന്നത്.
ഇതേ തുടർന്നുണ്ടായ ചികിത്സ പിഴവിന് പിന്നാലെയാണ് കുട്ടിയുടെ കൈ മുറിച്ചുമാറ്റിയത്. കൈ മാറ്റിവയ്ക്കുന്നതിനുള്ള സാമ്പത്തികം കുടുംബത്തിന് ഇല്ലെന്നും കളക്ടറെ കണ്ട് പരാതി അറിയിച്ചിട്ടുണ്ടെന്നും കുട്ടിയുടെ അമ്മ പറഞ്ഞിരുന്നു.
കുടുംബത്തിന് ആകെ ലഭിച്ചത് 2 ലക്ഷം രൂപ മാത്രമായിരുന്നു. എന്നാൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ഉണ്ടാകാതിരുന്നതോടെയാണ് വിഷയത്തിൽ പ്രതിപക്ഷ നേതാവ് ഇടപെടുന്നത്. വി.ഡി. സതീശൻ ഇന്ന് ആശുപത്രിയിലെത്തി കുട്ടിയെ സന്ദർശിക്കും.
Kerala
കൊച്ചി: പറവൂര്‍ നഗരസഭയിലെ പൊതു കാനയിലേക്ക് അനധികൃതമായി പൈപ്പുകള്‍ സ്ഥാപിച്ച് മാലിന്യം ഒഴുക്കിയ വ്യാപാര സ്ഥാപനങ്ങള്‍ക്ക് പിഴ. പൊതു കാനയിലേക്ക് മാലിന്യം ഒഴുക്കുന്നതിനായി അനധികൃതമായി സ്ഥാപിച്ച പൈപ്പുകള്‍ നീക്കം ചെയ്യാന്‍ നഗരസഭ ആരോഗ്യ വിഭാഗം നടപടികള്‍ ആരംഭിച്ചു.
നഗരത്തിലെ പൊതു കാനകളില്‍ കക്കൂസ് മാലിന്യവും ഭക്ഷണാവശിഷ്ടങ്ങളും ഒഴുകുന്നതായ പരാതിയെ തുടര്‍ന്നാണ് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ഇതിന്റെ ഭാഗമായി മെയിന്‍ റോഡില്‍ മുന്‍സിപ്പല്‍ കവല മുതല്‍ ചേന്ദമംഗലം കവല വരെയുള്ള ഇരുവശത്തെയും കാനകളുടെ മൂടി തുറന്നു പരിശോധന നടത്തി.
ആദ്യഘട്ട പരിശോധനയില്‍ നമ്പൂരിയച്ചന്‍ ആലിന് സമീപമുള്ള പൊതു കാനയിലേക്ക് മാലിന്യം ഒഴുക്കാനായി സ്ഥാപിച്ച രണ്ടുസ്ഥാപനങ്ങളുടെ പൈപ്പുകള്‍ കണ്ടെത്തി. നഗരസഭ നിയമങ്ങള്‍ ലംഘിച്ചതിന്റെ അടിസ്ഥനത്തില്‍ ഇവര്‍ക്കെതിരെ പിഴ ചുമത്തുകയും നോട്ടീസ് നല്‍കുകയും ചെയ്തു.
നോട്ടീസില്‍ വ്യക്തമാക്കിയ നിശ്ചിത സമയപരിധിക്കുള്ളില്‍ പൈപ്പുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള കര്‍ശന നടപടികളിലേക്ക് നീങ്ങുമെന്ന് ആരോഗ്യവിഭാഗം മുന്നറിയിപ്പ് നല്കി.
District News
ഇരിട്ടി: പായം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹെൽത്തി കേരള പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, ഓർഫനേജ്, ഇതര സംസ്ഥാന തൊഴിലാളി വാസയിടങ്ങൾ, ഭക്ഷണ വിതരണ സ്ഥാപനങ്ങൾ എന്നിവ പരിശോധിച്ചു.
പഴശി ജലസംഭരണിയിലേക്ക് മലിനജലം ഒഴുക്കിയ നാച്ചി ഫിഷ് സ്റ്റാളിന് നോട്ടീസ് നൽകുകയും പിഴ ഈടാക്കുകയും ചെയ്തു. ജലജന്യ രോഗങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പുഴ മലിനീകരിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
എല്ലാ ഭക്ഷണ വിതരണ സ്ഥാപനങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും, ഹോസ്റ്റൽ ഓർഫനേജ് സ്ഥാപനങ്ങളും കുടിവെള്ളം പരിശോധിക്കുകയും ടെസ്റ്റ് റിസൾട്ട് ഉപഭോക്താക്കൾ കാണുന്ന രൂപത്തിൽ പ്രദർശിപ്പിക്കുകയും ചെയ്യണം. ഹെൽത്ത് കാർഡ് ഉള്ളവർ മാത്രമേ ഭക്ഷണ ഉത്പാദന വിതരണ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പാടുള്ളൂ. ശീതള പാനീയങ്ങൾ നൽകുന്ന സ്ഥാപനങ്ങൾ തിളപ്പിച്ച വെള്ളത്തിലോ, ഫിൽട്ടർ വെള്ളത്തിലോ മാത്രമേ പാനീയങ്ങൾ തയാറാക്കാൻ പാടുള്ളൂ.
ഉത്സവ ആഘോഷവേളകളിൽ വെൽക്കം ഡ്രിങ്ക് ഒഴിവാക്കി പകരം തിളപ്പിച്ച പാനീയങ്ങൾ നൽകേണ്ടതാണ്. ശുചിത്വമുള്ള സാഹചര്യത്തിൽ ഉത്പദിപ്പിക്കുന്നതും സൂക്ഷിക്കുന്നതുമായ ഭക്ഷണസാധനങ്ങൾ മാത്രമേ കഴിക്കാൻ പാടുള്ളൂ. ഹോട്ടലുകളിൽ നന്നായി തിളപ്പിച്ച ചൂടുവെള്ളം മാത്രമേ നൽകാവൂ എന്നും നിർദേശിച്ചു.
വെള്ളം ചൂടാക്കിയ വെള്ളത്തിൽ പച്ചവെള്ളം ചേർത്ത് നൽകാൻ പാടില്ല.
മതിയായ ശുചിത്വം പാലിക്കാതെ പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങൾക്കെതിരെയും കേരള പൊതുജനാരോഗ്യ നിയമപ്രകാരം നടപടികൾ സ്വീകരിക്കുമെന്ന് പരിശോധനാ സംഘം അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ബിനോജ് സി. കുറ്റിയാനി, അനിൽകുമാർ സിജു കേളോത്ത്, ജിതി ജോർജ്, സന്ദീപ് സുധാകരൻ, റീജ എന്നിവർ പങ്കെടുത്തു.
Kerala
കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ വയറിൽ കത്രിക കുടുങ്ങിയ ഹർഷിന ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുൻപിൽ സത്യാഗ്രഹമിരിക്കും. ഈ മാസം 28ന് ആണ് ഹർഷിന വീണജോർജിന്റെ വസതിക്ക് മുൻപിൽ ഏകദിന സത്യാഗ്രഹമിരിക്കുക.
നഷ്ടപരിഹാരം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ തുടരുന്ന അവഗണനയ്ക്കെതിരെയാണ് സമരമെന്ന് ഹർഷിന അറിയിച്ചു. 2017ൽ കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് ഹർഷിനയുടെ വയറിൽ കത്രിക കുടുങ്ങുന്നത്.
തുടർന്ന് 2022ൽ ശസ്ത്രക്രിയയിലൂടെ കത്രിക പുറത്തെടുത്തെങ്കിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് ഹർഷിന പറയുന്നു. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച വ്യക്തമായിട്ടും സർക്കാർ നീതി പുലർത്തിയില്ലെന്ന് ഹർഷിന ആരോപിക്കുന്നു.
ഇതിൽ പ്രതിഷേധിച്ചാണ് ആരോഗ്യമന്ത്രിയുടെ വീട്ടുപടിക്കൽ സത്യാഗ്രഹമിരിക്കാൻ ഹർഷിന തീരുമാനിച്ചത്. ഹർഷിന നൽകിയ പരാതിയിൽ മെഡിക്കൽ കോളജ് പോലീസ് ഡോക്ടർമാരെയും നഴ്സുമാരെയും പ്രതി ചേർത്ത് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
Kerala
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വയോധികൻ മരിച്ചു. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ (72) ആണ് മരിച്ചത്. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചുള്ള മരണം സ്ഥിരീകരിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി സച്ചിദാനന്ദൻ ചികിത്സയിലായിരുന്നു. രോഗലക്ഷണങ്ങളോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രോഗം മൂർച്ഛിച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു.
അതേസമയം രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ സാധിച്ചിട്ടില്ല. സച്ചിദാനന്ദന്റെ വീട്ടിലെ കിണർ വെള്ളത്തിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധന ഫലം പുറത്തുവന്നാൽ മാത്രമേ ഉറവിടം കണ്ടെത്താനാകൂ.
Kerala
കോഴിക്കോട്: സംസ്ഥാനത്തെ സ്വകാര്യ-സര്‍ക്കാര്‍ ആശുപത്രികളില്‍ ഏകീകൃത ചികിത്സാനിരക്ക് നിര്‍ണയ സംവിധാനം കൊണ്ടുവരുന്നതിന്റെ സാധ്യതകള്‍ പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു.
എല്ലാവര്ക്കും ആരോഗ്യ പരിരക്ഷ (യൂണിവേഴ്സല്‍ ഹെല്‍ത്ത് കവറേജ്) ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ആശുപത്രികളിലെ ചികിത്സാ നിരക്കുകള്‍ തോന്നിയപോലെയാണെന്ന ആക്ഷേപം വ്യാപകമായതിനെത്തുടര്‍ന്നാണ് എകീകൃത ചികിത്സാ നിരക്ക് നിര്‍ണയം സാധ്യമാണോയെന്നു പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചത്.
ഇക്കഴിഞ്ഞ നവംബര്‍ അഞ്ചിനു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു സമിതി രൂപവത്കരിച്ചത്. സമിതി പഠനം പൂര്‍ത്തിയാക്കി ഒരു മാസത്തിനുള്ളില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
ആരോഗ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഷീബ ജോര്‍ജാണ് വിദഗ്ധ സമിതിയുടെ അധ്യക്ഷ. സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി എക്സിക്യൂട്ടീവ് ഡയറക്ടറാണ് സമിതിയുടെ കോ ചെയര്‍പേഴ്സണ്‍. സ്റ്റേറ്റ് ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് കൗണ്‍സില്‍ സെക്രട്ടറിയാണ് സമിതിയുടെ കണ്‍വീനര്‍.
ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എന്നിവര്‍ക്കു പുറമെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്, കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്, കേരള പ്രൈവറ്റ് മെഡിക്കല്‍ കോളജ് അസോസിയേഷന്, കേരള കോ ഓപറേറ്റീവ് ഹോസ്പിറ്റല്‍ ഫെഡറേഷന്, അച്യുതമേനോന് സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസ് എന്നിവയുടെ പ്രതിനിധികളും സമിതി അംഗങ്ങളാണ്.
കോവിഡ് കാലത്ത് ആശുപത്രികളിലെ ചികിത്സാ നിരക്കിനെതിരേ പരാതി ഉയര്‍ന്നപ്പോള്‍ ആ കാലളയവിലെ ചികിത്സാനിരക്ക് ഏകീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
Kerala
പമ്പ: ഇന്ന് ആരംഭിക്കുന്ന മകരവിളക്ക് മഹോത്സവത്തിന് വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി ആരോഗ്യവകുപ്പ്. ശബരിമലയിലെ എല്ലാ ആശുപത്രി-ചികിത്സാ കേന്ദ്രങ്ങളിലും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കിയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
അടിയന്തിരഘട്ടം നേരിടാൻ ഡോക്ടർമാരുടെ റിസർവ് ലിസ്റ്റ് തയാറായി. തിരുവാഭരണം യാത്രയ്ക്ക് പന്തളം മുതൽ പമ്പ വരെയും തിരിച്ചുള്ള യാത്രയ്ക്കും മൊബൈൽ മെഡിക്കൽ സംഘവും ആംബുലൻസ് സേവനവും ഉറപ്പാക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
മകരവിളക്ക് വ്യൂപോയിന്റുകളായ പമ്പ ഹിൽടോപ്, ത്രിവേണി പാലം, പമ്പ കെഎസ്ആർടിസി സ്റ്റാൻഡ്, യു-ടേൺ, ചാലക്കയം, ഇളവുംകാൽ, നെല്ലിമല, പഞ്ഞിപാറ, ആങ്ങമുഴി, വലിയനാവട്ടം എന്നിവിടങ്ങളിൽ ആംബുലൻസും മെഡിക്കൽ ടീമും ഉണ്ടാകുമെന്ന് ശബരിമല ഹെൽത്ത് നോഡൽ ഓഫീസർ ശ്യാം അറിയിച്ചു.
സന്നിധാനത്തെ ഹെൽത്ത് ഇൻസ്പെക്ടർ ക്വാർട്ടേഴ്സിലും ബെയ്ലി പാലത്തിന്റെ പരിസരത്തും ഡോക്ടർമാരടങ്ങുന്ന പ്രത്യേക മെഡിക്കൽ സംഘങ്ങളെ നിയോഗിക്കും.
National
ചൈബാസ: ജാര്‍ഖണ്ഡിലെ ചൈബാസയില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് സഞ്ചിയിലാക്കി ബസില്‍ യാത്ര ചെയ്ത് കുടുംബം. നോമുണ്ടി ബ്ലോക്കിലെ ബല്‍ജോരി സ്വദേശിയായ ഡിംബ ചതോംബയാണ് തന്റെ കുഞ്ഞിന്റെ മൃതദേഹവുമായി ദുരിതയാത്ര നടത്തിയത്.
ചൈബാസയിലെ സദര്‍ ആശുപത്രിയില്‍ കുഞ്ഞ് ചികിത്സയിലിരിക്കെ മരിച്ചിട്ടും അധികൃതര്‍ ആംബുലന്‍സ് വിട്ടുനല്‍കാന്‍ തയാറാകത്തതിനെ തുടർന്നാണ് കുടുംബം മൃതദേഹം പ്ലാസ്റ്റിക് സഞ്ചിയിലാക്കി ബസിൽ യാത്ര തിരിച്ചത്.
ശ്വാസതടസത്തെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ചികിത്സയിലിരിക്കെയാണ് കുഞ്ഞ് മരിച്ചത്. മൃതദേഹം വീട്ടിലെത്തിക്കാന്‍ വാഹനം വിട്ടുതരണമെന്ന് കുടുംബം അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല.
മണിക്കൂറുകളോളം കാത്തിരുന്ന് വലഞ്ഞ കുടുംബാംഗങ്ങള്‍ തങ്ങളുടെ പക്കൽ ആകെയുണ്ടായിരുന്ന 100 രൂപയിൽ നിന്ന് 20 രൂപയ്ക്ക് പ്ലാസ്റ്റിക് സഞ്ചി വാങ്ങി മൃതദേഹം അതിനുള്ളിലാക്കി ബസിൽ കയറി ഗ്രാമത്തിലേക്ക് തിരിച്ചു.
സംഭവം പുറത്തുവന്നതിന് പിന്നാലെ ജാര്‍ഖണ്ഡ് ആരോഗ്യവകുപ്പ് മന്ത്രി ഇര്ഫാന് അന്‍സാരി അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നൽകി.
എന്നാൽ മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് നല്‍കാറില്ലെന്നും അതിനായി പ്രത്യേക സംവിധാനമുണ്ടെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം.
ഇതിനായി ജില്ലയില്‍ ആകെയുള്ള ഒരു വാഹനം മറ്റൊരിടത്തായിരുന്നു. രണ്ട് മണിക്കൂര്‍ കാത്തിരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കുടുംബം തയാറായില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.
Kerala
തിരുവനന്തപുരം: ആരോഗ്യ വകുപ്പിനു കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലായി ഡോക്ടർമാരുടെ 202 തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകി. സൂപ്പർ സ്പെഷാലിറ്റി ഡോക്ടർമാരുടെയും സ്പെഷാലിറ്റി ഡോക്ടർമാരുടെയും മറ്റ് ഡോക്ടർമാരുടെയും ഉൾപ്പെടെയാണിത്.
കണ്‍സൾട്ടന്റ് തസ്തികയിൽ കാർഡിയോളജി-20, ന്യൂറോളജി-9, നെഫ്രോളജി-10, യൂറോളജി-4, ഗാസ്ട്രോഎന്റോളജി- ഒന്ന്, കാർഡിയോ തൊറാസിക് സർജൻ- ഒന്ന്, അസിസ്റ്റന്റ് സർജൻ-8, കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ-48 എന്നിങ്ങനെയാണ് തസ്തികകൾ സൃഷ്ടിച്ചത്.
ജൂണിയർ കണ്‍സൾട്ടന്റ് തസ്തികയിൽ ജനറൽ മെഡിസിൻ-12, ജനറൽ സർജറി- 9, ഒബി ആൻഡ് ജി- 9, പീഡിയാട്രിക്സ്-3, അനസ്തേഷ്യ-21, റേഡിയോഡയഗ്നോസിസ്-12, റേഡിയോ തെറാപ്പി- ഒന്ന്, ഫോറൻസിക് മെഡിസിൻ- അഞ്ച്, ഓർത്തോപീഡിക്സ്- നാല്, ഇഎൻടി- ഒന്ന് എന്നിങ്ങനെയും തസ്തികകൾ സൃഷ്ടിച്ചു.
കാഞ്ഞങ്ങാട്, വൈക്കം എന്നിവിടങ്ങളിൽ പുതുതായി അനുവദിച്ച സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികൾ പ്രവർത്തനക്ഷമമാക്കാൻ സിഎംഒ-8, അസിസ്റ്റന്റ് സർജർ-4, കണ്‍സൾട്ടന്റ് ഒബി ആൻഡ് ജി- ഒന്ന്, ജൂണിയർ കണ്‍സൾട്ടന്റ് ഒബി ആൻഡ് ജി-3, ജൂണിയർ കണ്‍സൾട്ടന്റ് പീഡിയാട്രിക്സ്-3, ജൂണിയർ കണ്‍സൾട്ടന്റ് അനസ്തേഷ്യ-4, ജൂണിയർ കണ്‍സൾട്ടന്റ് റേഡിയോളജി- ഒന്ന് എന്നിങ്ങനെയുള്ള തസ്തികകളും സൃഷ്ടിക്കാൻ അനുമതി നൽകി.
Kerala
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്നതിന്റെ കാരണങ്ങളറിയാന്‍ സംസ്ഥാന ആരോഗ്യ വകുപ്പും ചെന്നൈ ഐസിഎംആര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയിലെ വിദഗ്ധരും ചേര്‍ന്നുള്ള ഫീല്‍ഡുതല പഠനം ആരംഭിച്ചു. കോഴിക്കോടാണ് ഫീല്‍ഡ്തല പഠനം ആരംഭിച്ചത്. തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിലും പഠനം നടത്തും.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കേരളത്തിലെയും ഐസിഎംആര്‍, ഐഎവി, പോണ്ടിച്ചേരി എവി ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയിലെ വിദഗ്ധരെ പങ്കെടുപ്പിച്ച് ടെക്നിക്കല്‍ വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ച് തുടര്‍ പഠനങ്ങള്‍ നടത്തി വന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണു ഫീല്‍ഡ്തല പഠനം.
മസ്തിഷ്കജ്വരം ബാധിക്കുന്നവര്‍ക്ക് അമീബിക് മസ്തിഷ്ക ജ്വര പരിശോധനകള്‍കൂടി നടത്താന്‍ നേരത്തെതന്നെ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. രാജ്യത്തെതന്നെ വിദഗ്ധരെ പങ്കെടുപ്പിച്ച് ശില്പശാല നടത്തി ആദ്യമായി അമീബിക് മസ്തിഷ്ക ജ്വരത്തിനായി പ്രത്യേകം പ്രോട്ടോകോള്‍ പുറപ്പെടുവിച്ചു.
ഈ പ്രവര്‍ത്തനങ്ങളിലൂടെ നേരത്തേ രോഗം കണ്ടെത്താനും അനേകം പേരെ ചികിത്സിച്ച് ഭേദമാക്കാനും സാധിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.
District News
അന്പലപ്പുഴ: ഷുഗർ ബാധിതയായ വീട്ടമ്മയുടെ കാൽവിരലുകൾ മുറിച്ചുമാറ്റി. സമ്മതപത്രം വാങ്ങാതെയാണ് വിരലുകൾ മുറിച്ചതെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. പരാതി നൽകിയതിനെത്തുടർന്ന് അന്വേഷണസംഘത്തെ നിയോഗിച്ചു.
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം. കുത്തിയതോട് പഞ്ചായത്ത് ആറാം വാർഡ് മുഖപ്പിൽ വീട്ടിൽ സീനത്തിന്റെ വലതുകാലിലെ രണ്ടു വിരലുകളാണ് മുറിച്ചുമാറ്റിയത്. ഷുഗർ ബാധിതയായ ഇവരുടെ കാലിൽ ആണി തറച്ച് പരിക്കേറ്റിരുന്നു. പിന്നീട് മറ്റ് ആശുപത്രികളിൽ ചികിത്സതേടിയെങ്കിലും രോഗം ഗുരുതരമായതോടെ കഴിഞ്ഞ 27ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച കാൽ ഡ്രസിംഗിനായി കൊണ്ടുവന്നപ്പോൾ കാൽവിരലുകൾ മുറിച്ചുമാറ്റിയത് മകൻ സിയാദിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്നാണ് സംഭവം വിവാദമായത്. തങ്ങളുടെ സമ്മതപത്രം തേടാതെയാണ് ഡോക്ടർമാർ കാൽവിരലുകൾ മുറിച്ചുമാറ്റിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. തുടർന്ന് സൂപ്രണ്ടിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇതിനെക്കുറിച്ച് അന്വേഷിക്കുന്നതിനായി മൂന്നംഗസംഘത്തെ നിയോഗിച്ചു.
എന്നാൽ, രോഗം ഗുരുതരമായ സീനത്തിന്റെ കാൽമുട്ടിന് താഴെ മുറിച്ചുമാറ്റേണ്ട സ്ഥിതിയാണെന്നാണ് ഡോക്ടർമാർ പറയുന്നത്. വിരലുകൾ മുറിച്ചുമാറ്റേണ്ടിവരുമെന്ന് നേരത്തെ ഇവർക്കൊപ്പമുണ്ടായിരുന്ന ബന്ധുവിനോട് പറഞ്ഞിരുന്നതായും ഡോക്ടർമാർ അറിയിച്ചു.
Kerala
കൊച്ചി: ആരോഗ്യ കേരളം വെന്റിലേറ്ററിലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. പിആര്‍ ഏജന്‍ജികളെ ഉപയോഗിച്ച് നടത്തുന്ന വിശേഷണങ്ങള്‍ അല്ല യഥാര്‍ഥ ആരോഗ്യ കേരളം. ചികിത്സ വേണ്ടത് ആരോഗ്യ വകുപ്പിനാണെന്നും സതീശന് പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ന്യൂറോളി വിഭാഗം മേധാവിയുടെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്. കാലങ്ങളായി പ്രതിപക്ഷം ആവര്‍ത്തിച്ച് പറയുന്ന കാര്യങ്ങളും ഇതുതന്നെയാണ്.
സര്‍ജറി ചെയ്താല്‍ തുന്നിക്കൂട്ടാനുള്ള നൂലു പോലും ഇല്ലാത്ത മെഡിക്കല്‍ കേളജുകള്‍ കേരളത്തിലുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നും സര്‍ജിക്കല്‍ ഉപകരണങ്ങളുമില്ല. ഇരന്നു മടുത്തെന്നാണ് ഡോക്ടര്‍ പറഞ്ഞത്. രോഗി തന്നെ സര്‍ജിക്കല്‍ ഉപകരണങ്ങളുമായി എത്തേണ്ട അവസ്ഥയാണ്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയും ആരോഗ്യ കിരണവും ഹൃദ്യവും ജെഎസ്എസ്കെയും നിലച്ചു. മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് കോടികള്‍ കുടിശിക വരുത്തിയതിനെ തുടര്‍ന്നാണ് മരുന്നുകള്‍ കിട്ടാതായത്.
കുടിശിക നല്‍കാത്തതിനെ തുടര്‍ന്ന് മരുന്നു വിതരണ കമ്പനികള്‍ 30 ശതമാനം വരെയാണ് വില വര്‍ധിപ്പിച്ചത്. പല കമ്പനികളും മരുന്നിന്റെയും ശസ്ത്രക്രിയാ ഉപകരണങ്ങളുടെയും വിതരണം നിര്‍ത്തി. വിഷയം ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നിയമസഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ചിട്ടും നിരുത്തരവാദപരമായ മറുപടിയാണ് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. കേരളത്തിലെ ആരോഗ്യരംഗത്തെ കുറിച്ച് പഠിക്കുന്നതിന് യുഡിഎഫ് നിയോഗിക്കുന്ന ഹെല്‍ത്ത് കമ്മിഷന് ഇന്നു മുതല്‍ നിലവില്‍ വരുമെന്നും വി.ഡി. സതീഷന് പറഞ്ഞു.